Skip to main content

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“
“ങ്ഹാ.. പറയെടീ...”
“ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“
“ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“
“പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“
മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്.
“എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??”
മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്.
“ഞാനിവിടെ എന്തു ചെയ്യാൻ...!“
“അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“
“അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“
“ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“
പിന്നെ ഒന്നും മിണ്ടിയില്ലാ... അല്ലെങ്കിൽ തന്നെ മിണ്ടീയിട്ടെന്തു കിട്ടാൻ. ഒരുപക്ഷെ ഞാൻ തന്നെ..., അല്ലെങ്കിൽ എല്ലാവരും കൂടി... എന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിത്തീർത്തു. ഇനിയിപ്പോ അതൊക്കെ ചിന്തിച്ചിരുന്നിട്ട് എന്തു കാര്യം...?? ഇത്തിരി നേരം ടിവി കണ്ടിരിക്കാം...!! ടിവിയിൽ എന്തെല്ലാമോ നടക്കുന്നു. മനസ് ഒരിടത്ത് ഏകാഗ്രമാക്കാൻ കഴിയുന്നില്ലാ. ടിവിയിൽ കാണുന്നതെല്ലാം എവിടെയൊക്കെ തന്റെ തന്നെ ജീവിതമാണെന്ന് തോന്നിപ്പോകുന്നു. എപ്പോഴൊക്കെയോ നടന്നവ... അല്ലെങ്കിൽ ഇനിയും നടക്കാനിരിക്കുന്നവ...!!
എങ്ങനെയൊക്കെയോ സമയം പോയതറിഞ്ഞില്ല...! കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് എഴുന്നേറ്റു. ഡാഡിയാണ്. വാതിൽ തുറന്നപ്പോഴേ മനസിലായി ഡാഡി നല്ല മൂഡിലല്ലാ. പോക്കറ്റിൽ നിന്നും സീസൺ ടികറ്റ് എടുത്തു തന്നിട്ട് വല്ലാത്തൊരു നോട്ടം നോക്കി.
“എന്താ ഡാഡിക്ക് ഒരു വല്ലാത്ത ദേഷ്യം...?”
“ഓ.. ഞാനിപ്പോ ദേഷ്യം കാണിച്ചിട്ടെന്താവാനാ...??”
ആ വിഷയം പെട്ടന്ന് തന്നെ മമ്മി വന്ന് ഏറ്റുപിടിച്ചു.
“എന്തിനാ ഇപ്പോ നിങ്ങൾ ദേഷ്യം കാണിക്കുന്നെ...?? എന്താ ഇപ്പോ സംഭവിച്ചത്...??”
“ഒന്നിമില്ലാടീ... ഇവളുടെ ആ പഴയ കോന്തനെ കണ്ടാരുന്നു... ബസ് സ്റ്റാൻഡിൽ വച്ച്. എനിക്കറിയാൻ മേലാ.. അവനെ കാണുമ്പോ എനിക്കാകെ ചൊറിഞ്ഞു കയറും...!“
“അതിനിപ്പോ നിങ്ങളെന്തിനാ മനുഷേനെ ഇവിടെ വന്ന് ചൂടാവണത്...?? അവൾക്കൊരു തെറ്റു പറ്റി... അവളത് വിടുകേം ചെയ്തില്ലേ...!! രണ്ടു മാസം കഴിയുമ്പോ ആ കോടതീന്ന് കേസങ്ങട് തീർന്ന് കിട്ടുകേം ചെയ്യും...!!“
“അതൊക്കെ ശരിയാരിക്കും.... എന്നാലും എനിക്കവനെ കാണുമ്പോ ദേഷ്യം വരും... അല്ലെങ്കിലും അവനെ കണ്ടേച്ചാലും മതി... തലമുടീം നീട്ടി... ഒരു ഭ്രാന്തൻ...!! എന്നാലും ഇവളാ ഭ്രാന്തന്റെ പുറകേ നടന്ന്, നമ്മളു പോലും അറിയാതെ അവനെ കെട്ടിയല്ലോ എന്നോർക്കുമ്പോഴാ...!!!“
മമ്മി തന്റെ നേരെ തിരിഞ്ഞു.... “നീ കേൾക്ക്..., നിനക്കാ ഭ്രാന്തന്റെ കൂടെയാരുന്നോടീ ജീവിക്കേണ്ടത്...??? ബുദ്ധിയും ബോധവും ഇല്ലാത്ത ഇതു പോലൊരു മണ്ടി...!“
ഒന്നും മറുപടി പറയാൻ നിന്നില്ലാ. അകത്തേ മുറിയിലേക്ക് നടന്നു. കിടന്നേക്കാം. അല്ലെങ്കിൽ ഈ സംസാരം എന്നെ കരയിച്ചേ മമ്മി നിറുത്തു. കരഞ്ഞ് കരഞ്ഞ് ഞാൻ മടുത്തിരിക്കുന്നു. ഇനി വയ്യ. മുറിയിൽ കയറി വാതിൽ പതിയെ ചാരി, ലൈറ്റ് ഓഫാക്കി, കട്ടിലിലേക്ക് വീഴുകയായിരുന്നു. കരയാൻ ആഗ്രഹമില്ലാ എങ്കിലും മനസ് നീറുന്നു. മുകളിൽ ആരോടോ പകപോക്കാനെന്നവണ്ണം കറങ്ങുന്ന ഫാൻ നോക്കി അങ്ങനെ കിടന്നപ്പോൾ ഡാഡിയുടെ വാക്കുകൾ മനസിൽ വീണ്ടൂം കേട്ടു.
“അല്ലെങ്കിലും അവനെ ഇപ്പോ കണ്ടേച്ചാലും മതി... തലമുടീം നീട്ടി... ഒരു ഭ്രാന്തൻ...!!“
അതേ... ഞാനാ ഭ്രാന്തന്റെ പിന്നാലേ തന്നെയാണ് നടന്നത്. തന്നെ സ്നേഹിക്കാൻ ഭ്രാന്ത് കാണിച്ചവൻ. ഭ്രാന്തമായി തന്നെ സ്നേഹിച്ചവൻ. സ്നേഹത്തിന് അതിരുകൾ ഇല്ലാ എന്ന് വിശ്വസിച്ചവൻ.... തന്നെ വിശ്വസിപ്പിച്ചവൻ. പ്രണയമവന് ഭ്രാന്തായിരുന്നു. ആ ഭ്രാന്തിനോടെനിക്ക് പ്രണയവും. എന്നാലിന്നിതാ, തന്നെ ഭ്രാന്തിയാക്കിക്കൊണ്ട് ആ പ്രണയമെന്നിൽ നിന്നും എല്ലാവരും ചേർന്ന് അടർത്തിയെടുത്തിരിക്കുന്നു. താനും അവനെ തള്ളിപ്പറഞ്ഞു... ആർക്കൊക്കയോ വേണ്ടി, അല്ലെങ്കിൽ, തന്നെ ജനിപ്പിച്ചവർക്ക് വേണ്ടി. ഇനിയൊരിക്കലും തനിക്കാ പ്രണയവും, പ്രണയിച്ചുറങ്ങുന്ന ഭ്രാന്തനേയും തിരികേ കിട്ടില്ലാ. അറിയാതെ, ആഗ്രഹിക്കാതെ ഒരിറ്റു കണ്ണുനീർ കണ്ണിൽ നിന്നും പൊടിഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങാനൊരുങ്ങുമ്പോൾ ഓർമ്മയിൽ തെളിഞ്ഞു, അവന്റെ ചില ഭ്രാന്തുൻ-പ്രണയചിന്തകൾ... അവൻ, തന്റെ കണ്ണുനീരാ‍വാൻ ആഗ്രഹിച്ചു... തന്റെ കണ്ണുനീരായീ... തന്റെ കവിളിലൂടെ ഒലിച്ചിറങ്ങി... തന്റെ ചുണ്ടിൽ ലയിക്കാൻ ആഗ്രഹിച്ചു...!! പക്ഷെ.....!!!
ഇനി ഒരുപക്ഷെ ഡാഡി പറഞ്ഞതനുസരിച്ച്, ഇന്നവൻ യഥാർത്ഥത്തിൽ ഭ്രാന്തനായിരിക്കുന്നുവോ ആവോ? മുകളിൽ ഇരുട്ടിൽ കറങ്ങുന്ന ഫാൻ തന്നെ നോക്കി ഗോഷ്‌ഠികൾ കാട്ടി പേടിപ്പിക്കുന്നതായി തോന്നുന്നു. കണ്ണൂകൾ മുറുക്കി അടച്ചു. കണ്ണിൽ നിന്നും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ചെവിയിൽ വീണു. ചെവിയിൽ തളംകെട്ടി നിന്ന കണ്ണുനീർ തന്റെ കാതിനോട് മെല്ലെ ചോദിച്ചു..... “അവനെ ഭ്രാന്തനാക്കിയത് നീയല്ലേ...?”
പിന്നെയുമൊഴുകിയ കണ്ണുനീർ.. ചെവിയിലിടം കിട്ടാതെ കിടക്കയെ പ്രണയിച്ച് അതിലലിഞ്ഞുകൊണ്ടെയിരുന്നു.

Comments

hi said…
വാവിട്ട വാക്കും കൈവിട്ട ഭ്രാന്തനും.. തിരികെ കിട്ടുമോ ? കിട്ടുമായിരിക്കും അല്ലെ ?
കിട്ടട്ടെ കിട്ടിയാല്‍ ആര്‍ക്ക്‌ കൊള്ളാം ?
ആ??!!
എല്ലാം ഒരു ഭ്രാന്താണെന്നു തിരിച്ചറിയാന്‍ വൈകുന്നു നമ്മള്‍...!!

നന്നായിട്ടുണ്ട്..
bhranthaaaaaaaaa!!!!!!!!!
njanum avalude achante sidaaaaa :)
ഭ്രാന്തന്മാരായി ഇവിടെ ആരും ജനിക്കുന്നില്ല... സമൂഹമാണ് അവരെ സൃഷ്ടിക്കുന്നത്‌... വിടളിയാ...
ullas said…
ഇവിടെ ആര്‍ക്കും ഭ്രാന്തില്ല .ഭ്രാന്തമായ വികാരമെ ഉള്ളു .
മനസ്സിനുള്ളില്‍ കടന്നിറങ്ങാന്‍
തുളച്ചിറക്കാന്‍ കഴിയുന്ന വാക്കുകള്‍..

പ്രണയം ഒരു തരം ഭ്രാന്താണെന്ന്
തിരിച്ചറിയുന്നവര്‍ ഭ്രാന്തന്മാര്‍....

സഭലമാകുന്ന പ്രണയം അപൂര്‍വ്വമെങ്കിലും
പ്രണയിക്കുകയാണ് ഒരോ ജന്മങ്ങളിലും....

"Its better to be loved and lost
than never to be loved at all....."
kunjadu said…
പ്രണയം നന്നായിട്ടുണ്ട്..

Popular posts from this blog

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...