Skip to main content

ഒരു ദുബായ് സ്വപ്നം

കൂട്ടുകാരനില്‍ നിന്നാണ് ഞാനറിഞ്ഞത് ദുബായിലേയ്ക്കുള്ള ഒരു വേക്കന്‍സി വന്നിട്ടുണ്ട് എന്ന്. ഒരു പരിധിവരെ എല്ലാ മലയാളികളുടെയെല്ലാം സ്വപ്നമായ ദുബായ് എന്നു കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ ഒരു ആഗ്രഹം. ഒന്നുമല്ലേലും എനിക്കും ഇല്ലേ ആഗഹങ്ങളൊക്കെ...! പിറ്റേന്ന് ഓഫീസില്‍ നിന്നും ഒരു ബൈയോ-ഡേറ്റായും തയാറാക്കി 10-മണിക്ക് തന്നെ ഇന്‍റെര്‍വ്യൂന് ചെന്നു.

തൃശൂര്‍ പൂരം ഞാന്‍ കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, എനിക്കു തോന്നി ഇതായിരിക്കും തൃശൂര്‍ പൂരത്തിന്റെ തിരക്കെന്ന്. അത്രക്ക് ആള്‍ക്കൂട്ടമായിരുന്നു ഇന്‍റെര്‍വ്യൂ നടക്കുന്ന ആ പരിസരത്ത്. പുറകില്‍ നിന്നും ഞാനെത്തി നോക്കാന്‍ ഒരു വിഫലശ്രമം നടത്തി... ഓഫീസ് എവിടെയാണ് എന്നറിയാനായിരുന്നു ആ ശ്രമം. ആ ശ്രമത്തിന്റെ ഭാഗമായി ഒന്ന് മനസിലാക്കാന്‍ കഴിഞ്ഞു, ഇത് ഇപ്പറഞ്ഞ ഓഫീസിന്റെ വാതില്‍ അല്ല മറിച്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഗയിറ്റ് മാത്രമാണെന്ന്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. ഇരുന്നും നിന്നും, കീഴ്പ്പോട്ടും ആകാശത്തേക്കും നോക്കിയും സമയത്തെ കൊല്ലാന്‍ ശ്രമിച്ചു. അങ്ങനെ അവസാനം മൂന്ന് മണി ആയിക്കാണും, ഒരു തരത്തില്‍ അകത്ത് കയറി പറ്റി. അവരെന്റെ ഇന്‍റെര്‍വ്യൂ എടുത്തു. ഇന്‍റെര്‍വ്യൂ വെറും 2 മിനിറ്റുകള്‍ കൊണ്ടാവസാനിച്ചു... ഹോ അതിനായിരുന്നു ഇത്ര കഷ്‌ടപ്പാട്...!!

ഇനിയാണ് കാത്തിരിപ്പിന്റെ ദിവസങ്ങള്‍... അവരുടെ വിളിക്കായി. ആഴ്ച്ചകള്‍ മാസങ്ങളായി രൂപാന്തരം പ്രാപിച്ചിട്ടും എനിക്ക് അവരുടെ വിളി വന്നില്ലാ. അവസാനം ഞാന്‍ അവരെ വിളിച്ചു... കിട്ടിയില്ലാ...! പിറ്റേന്ന് അവധിയെടുത്ത് പോയി അവരെ കണ്ട് സംസാരിച്ചു. അപ്പോഴറിഞ്ഞു... അവര്‍ വിളിച്ചില്ലാ എന്നതല്ല, വിളിച്ചിരുന്നവരെല്ലാം ദുബായ്ക്ക് ഇതിനോടകം പറന്നു കഴിഞ്ഞു എന്ന്.

നിരാശനായി തിരിച്ചു മടങ്ങുമ്പോള്‍ ഞാനൊരു ദൃഡനിശ്ചയമെടുത്തു... ഇനി ഞാനിങ്ങനെ ദുബായിക്കുള്ള ഒരു ഇന്‍റെര്‍വ്യൂവിനും പോകില്ലാ - പാസ്പോര്‍ട്ടില്ലാതെ....!!! കാലുകള്‍ നീട്ടി വച്ച് ഞാന്‍ പാസ്പോര്‍ട്ട് ഓഫീസിനെ ലക്ഷ്യമാക്കി നടന്നു....!!!

Comments

Popular posts from this blog

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...